പണ്ഡിറ്റ്‌ എഫ്ഫക്റ്റ്‌




മരവിച്ച കടലിന്റെ വായില്‍ ജാക്ക് മരണത്തെ കണ്ടു. റോസിന്റെ വെളിച്ചമറ്റ കണ്ണുകളില്‍ വേര്‍പാടിന്റെ നനവ്‌ പടര്‍ന്നു. ജീവന്‍ നിലച്ച ശരീരങ്ങള്‍ക്കൊപ്പം കടലില്‍ പൊങ്ങിക്കിടന്ന വാതില്‍പ്പാളിയില്‍ അവരുടെ പ്രതീക്ഷകളും കുരുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. പ്രണയംകൊണ്ട് നെയ്തെടുത്ത സ്വപ്നങ്ങളെ കടലിന്റെ തണുത്തുറഞ്ഞ മൌനം വിഴുങ്ങിത്തുടങ്ങവേ വിറയാര്‍ന്ന ചുണ്ടുകളോടെ ജാക്ക് റോസിനോട് പറഞ്ഞു, "ഒരു കോഴിയുടെ നിറം കറുപ്പാണെന്ന് കരുതി അതിടുന്ന മുട്ടയുടെ നിറം കറുപ്പാണെന്ന് തെറ്റിദ്ധരിക്കരുത് !"

ശശി!

നിന്നെ ആദ്യം കണ്ടപ്പോള്‍
എന്റെ കണ്ണുകളില്‍ ഇരുട്ടിന്റെ
ഒരു നേര്‍ത്ത പാടയുണ്ടായിരുന്നു

നിന്നെ അറിയാന്‍ ശ്രമിച്ചപ്പോള്‍
എന്റെ ചിന്തകളില്‍ നിറയെ
ചിലന്തിവലയും പാറ്റക്കാഷ്ടവും!

നിന്നെ ചുംബിക്കാന്‍ തുനിഞ്ഞത്
പല്ലുതേയ്ക്കാന്‍ മറന്ന
ഒരു നശിച്ച ദിവസത്തില്‍


പിന്നെ, ആ മഴയില്‍ കുതിര്‍ന്ന
രാത്രിയില്‍ മുടക്കാന്‍
കീശയില്‍ ഏഴു രൂപ ഉണ്ടായിരുന്നില്ല !
(അമ്മച്ചിയാണേ)

അല്ലെങ്കിലും ഞാന്‍
എന്നും ശശിയാണല്ലോ...
വെറും ശശി!

ഒരു സത്യം

മാതാപിതാക്കളുടെ അഭിമാനമുയര്‍ത്തി മെഡിസിനോ എന്‍ജിനീറിംഗോ പഠിക്കുക! അല്ലെങ്കില്‍ 20-22 വയസ്സില്‍ നല്ലൊരു ജോലി സമ്പാദിക്കുക. പിന്നെ നല്ലൊരു വീട് പണിയുക. നല്ലൊരു കുടുംബത്തില്‍ നിന്ന് അടക്കവും ഒതുക്കവുമുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുക. ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ കുട്ടികള്‍....... .... പിന്നെ കുട്ടികളും ഭാര്യയുമായി സന്തോഷകരമായ കുടുംബജീവിതം...

ഏതാണ്ട് എല്ലാ മലയാളികളുടെയും ജീവിതം ഇത്രയ്ക്ക് ആവര്‍ത്തനവിരസവുമായിപ്പോകുന്നത് എന്താണ്!!!

തുരങ്കം

ചേട്ടായീ... എന്‍റെ ജന്മം മുഴുവന്‍ ഈ തുരങ്കം പോലെ ഇരുട്ടും മാറാലയുo മാത്രമായിരുന്നു. തുരങ്കത്തിന്‍റെ അങ്ങേത്തലയ്ക്കല്‍ ചിമ്മി ചിന്നുന്ന ഇത്തിരിവെട്ടം കണ്ടപ്പോഴാണ്ചങ്കിലെവിടെയോ ഒരു മിന്നാമിന്നി ജീവിച്ചിരുന്നെന്ന് ആദ്യമായി തോന്നിയത്. ഇനി ഈ വരണ്ട ചുണ്ടുകളില്‍ ഞാന്‍ ഒരല്പം പുഞ്ചിരി തേച്ചുപിടിപ്പിച്ചോട്ടെ, ട്ടോ ? ആ വെളിച്ചത്തിന് തൊട്ടുപിന്നിലായി ഒരു തീവണ്ടിയുടെ ഇരമ്പല്‍ കേള്‍ക്കുന്നതുവരെയെങ്കിലും ആ മിന്നാമിന്നി വെറുതെ ചിറകടിച്ചോട്ടെ...

ഒരു കൊച്ചു വേദന ...

കടലമിട്ടായിക്ക്  കരയുന്ന കുട്ടിയാവുകയാണ് മനസ്സും.
നിന്‍റെ മൗനത്തില്‍, സ്പര്‍ശത്തില്‍, ജാക്കറ്റിനുള്ളില്‍ 
എരിയുന്ന അഗ്നിയിലേക്ക് ഞാന്‍ 
ഒരിക്കല്‍ക്കൂടി കടന്നു വന്നോട്ടെ?
ആ തീനാളങ്ങളില്‍ പുനര്‍ജനിക്കാന്‍...

എന്‍റെ ഉമിനീരില്‍ നിന്‍റെ എത്ര ചുംബനങ്ങള്‍  
ലയിച്ചു ചേര്‍ന്നതാണ് ... 
എന്‍റെ ഉടലില്‍ നിന്‍റെ സ്നേഹത്തിന്‍റെ
എണ്ണമറ്റ മുറിപ്പാടുകളുണ്ട്...   
എന്നിട്ടും നമ്മളെന്തിനാണ് 
ഒരു കോഫിമേശയുടെ  വശങ്ങളില്‍ 
അപരിചിതരായി മാറുന്നത് ?

തിരിച്ചറിവ്


ആ മിഴിവാര്‍ന്ന സ്വപ്ന- ചിത്രങ്ങള്‍
അനശ്വരമെന്നു ധരിക്കുന്ന ഓരോ നിമിഷത്തിലും,
എത്ര വേഗത്തില്‍, എത്ര വന്യമായിട്ടാണ്,
ഒരു നീര്‍ക്കുമിളയുടെ ക്ഷണികമായ വര്‍ണഭൂമിയില്‍നിന്ന്
യാഥാര്‍ഥ്യത്തിന്‍റെ പുണ്ണിനും പഴുപ്പിനുമിടയിലേക്ക്
ഞാന്‍ വലിച്ചിഴയ്ക്കപ്പെടുന്നത് ...

ജ്വാല

സ്ത്രീ ഒരു ജ്വാല എന്നുപറയുന്നത് എത്ര ശരി !!!
വെറുതെയാണോ ഈ വേനല്‍ക്കാലത്ത് ബ്രിട്ടീഷ്‌ പെണ്‍കുട്ടികളുടെ വസ്ത്രധാരണം കാണുമ്പോള്‍ എന്‍റെ കണ്ണും നെഞ്ചും പൊള്ളിപ്പോകുന്നത് !!!